Tuesday 20 April 2021

പുരാണചിന്തകൾ

വിഷുവങ്ങളും അയനാന്തങ്ങളും
സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കക്കാൻ(പരിക്രമണം ഭൂമിയ്ക്ക് വേണ്ട സമയം)365 ദിവസം 5 മണിക്കുർ 48 മിനിട്ട്
സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ (ഭ്രമണം) ഭൂമിയ്ക്ക് വേണ്ട സമയം23 മണിക്കുർ 56 മിനിട്ട 4 സെക്കന്റെ
ഭൂമിയുടെ പരിക്രമണ വേഗത29.8 കി.മീ./ സെക്കന്റ
ഭൂമിയുടെ പരിക്രമണ ദിശപടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
ഭൂമിയുടെ പലായന പ്രവേഗം11.2 കി.മീ./സെക്കന്റെ
ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗതയുള്ളളത്ഭൂമധ്യരേഖയിൽ
ഭൂമിയ്ക്ക് ഏറ്റവും കുറവ് ഭ്രമണ വേഗതയുള്ളത് (പൂജ്യം)ധ്രുവങ്ങളിൽ
ഭൂമധ്യ രേഖാ പ്രദേശങ്ങളിൽ ഭൂമിയുടെ ഭ്രമണ വേഗത1680 Km/h
ഭൂമിയിൽ ഋതുക്കൾ ഉണ്ടാക്കുവാനുള്ള കാരണംഭൂമിയുടെ പരിക്രമണം
രാതിയും പകലും ഉണ്ടാകുവാനുള്ള കാരണംഭൂമിയുടെ ഭ്രമണം
രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്വിഷുവങ്ങൾ
വിഷുവങ്ങൾ രണ്ട് വിധംവസന്ത വിഷുവം (Vernal Equinox), ശരത് വിഷുവം (Autumnal Equinox)
രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിവസങ്ങൾഅയനാന്തങ്ങൾ(Solstice)
അയനാന്തങ്ങൾ രണ്ട് വിധംSummer solstice &Winter Solstice. കർക്കിടക, ഗ്രീഷ്‌മ, ഉത്തര അയനാന്തം (Summer solstice). മകര, ശിശിര,ദക്ഷിണ അയനാന്തം (Winter Solstice)
ഇന്ത്യ സ്ഥിതി ചെയ്യുന്ന അർദ്ധഗോളംഉത്തരാർദ്ധഗോളം
ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസംജൂൺ 21
ധ്രുവങ്ങളിൽ രാത്രിയുടെയും പകലിന്റെയും ദൈർഘ്യം6 മാസം വീതം
ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അനുഭവപ്പെടുന്നത്ജൂൺ 21 (കർക്കിടക അയനാന്തം)
ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും അനുഭവപ്പെടുന്നത്ഡിസംബർ 22 (മകര അയനാന്തം)

ദേവീമാഹാത്മ്യം

അഞ്ച് മണ്ഡലങ്ങളാണ് ലളിതാസഹസ്രനാമത്തിൽ പറയുന്നത്. ഇതിന് പഞ്ചകൃത്യം എന്ന് പേര്. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം ഈ നാലും ലൗകികമാണ്. ഇതിൽ നിന്നും നമ്മെ രക്ഷിക്കുന്ന ഒരു പ്രക്രിയയുടെ പേരാണ് അനുഗ്രഹം. ആ അനുഗ്രഹത്തിന് വേണ്ടിയാണ് അദ്ധ്യാത്മ മാർഗ്ഗത്തിൽ നാം അംബികയെ ആശ്രയിക്കുന്നത്.

സൃഷ്ടികർത്രീ ബ്രഹ്മരൂപാ
ഗോപ്ത്രീ ഗോവിന്ദരൂപിണീ
സംഹാരിണി രുദ്രരൂപാ
തിരോധനകാരീശ്വരി
സദാശിവ അനുഗ്രഹദാ
പഞ്ചകൃത്യപരായണ

ശിവശക്തിയുടെ  അഞ്ചു മുഖങ്ങളാണ്  സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം എന്നീ അഞ്ച് ക്ര്യത്യങ്ങൾ (പഞ്ചകൃത്യം) ചെയ്യുന്ന  ബ്രഹ്മ്മാവ്, മഹാവിഷ്ണു ,മഹാരുദ്രൻ, സദാശിവൻ , മഹേശ്വരൻ എന്നിവർ .

സൃഷ്ടി, സ്ഥിതി, സംഹാരം ഒക്കെ മായയുടെ ഉള്ളിലാണ്. മഹാമായയുടെ കയ്യിൽ ആരും സ്വതന്ത്രരല്ല. ഞാനെന്നൊരു പ്രത്യേക വ്യക്തിയുണ്ട് എന്ന് സ്വയം തോന്നിത്തുടങ്ങിയാൽ പിന്നെ മായയിൽ പെട്ട് സുഖ ദുഃഖങ്ങൾ അനുഭവിക്കേണ്ടതായി വരും.

പ്രപഞ്ചം തന്നെ മാതാവാണ്. അതാണ് വിശ്വമാതൃത്വം  (The Universal Motherhood). 

നൊച്ചൂർ ശ്രീ വെങ്കട്ടരാമൻ ദേവി തത്വം എന്ന  ഒരു പ്രഭാഷണത്തിൽ ഇങ്ങനെ പറയുന്നു.

വാസ്തവത്തിൽ അമ്മ എന്ന് പറയുന്നത് വെറും ഒരു സ്ത്രീയല്ല. യാ ദേവി സർവ്വ ഭൂതേഷു മാതൃ രൂപേണ സംസ്ഥിത എന്ന് ദേവി മാഹാത്മ്യത്തിൽ പറയുന്നു. സത്യത്തിൽ എല്ലാവരിലും ഈ മാതൃത്വം ഉണ്ട് എന്നാൽ ഒരു സ്ത്രീയിൽ കുഞ്ഞ് ജനിക്കുമ്പോൾ മാതൃത്വം ആവിർഭവിക്കയാണ്. അത് സ്ത്രീയുടെ സ്വന്തമല്ല. സ്ത്രീ ആ മാതൃത്വം തന്റേതാണെന്ന് ധരിച്ച് അത് നഷ്ടപ്പെടുത്തി കളയുകയാണ്. ആ മാതൃത്വം തന്റേതല്ലെന്നും ഈ കുഞ്ഞിനെ ഒരു കാരണമാക്കി വച്ച് കൊണ്ട് ഉള്ളിൽ പ്രപഞ്ചത്തിന്റെ മുഴുവൻ മാതൃത്വം ആവിർഭവിക്കയാണെന്നും അറിയുകയാണെങ്കിൽ മാതൃത്വം തന്നെ ഒരു സ്ത്രീക്ക് ഈശ്വര സാക്ഷാത്കാരമാണ്. ആ മാതൃത്വത്തിൽ തന്നെയില്ലാതാക്കണം അല്ലാതെ തന്റെ സ്വന്തം ആക്കരുത്. മാതൃത്വത്തിൽ തന്നെയില്ലാതാക്കാൻ സാധിക്കുമെങ്കിൽ മാതൃത്വം എന്ന ഒരേ ഒരു ആവിർഭാവം മതി ഒരു സ്ത്രീക്ക് മുക്തിക്ക് കാരണമാകാൻ. മൃഗങ്ങളിലും ഈ മാതൃത്വമുണ്ട്. അമ്മ നഷ്ടപ്പെട്ട പൂച്ചക്കുഞ്ഞുൾക്ക് മറ്റൊരു പൂച്ച അമ്മയുടെ സ്ഥാനത്ത് വന്ന് പാൽ കൊടുക്കുന്ന അനുഭവം ഈ വീഡിയോവിൽ വിവരിക്കുന്നുണ്ട്.

എന്തുകൊണ്ട് രോഗം ഉണ്ടാകുന്നു?

Nature's Signature Foundation സാരഥി ശ്രീ. കെ. വി. ദയാല്‍, സംസാരിക്കുന്നു. 

നാല് കാരണങ്ങൾ കൊണ്ട് മാത്രമാണ് രോഗം ഉണ്ടാകുന്നത്

  • ശരീരത്തിനുള്ളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് -യോഗ, വ്യായാമം, വെള്ളം കുടിക്കുക, ശരിയായ ഉറക്കം എന്നിവയിലൂടെ മാലിന്യത്തെ പുറന്തള്ളാം
  • അസിഡിറ്റി - തെറ്റായ ഭക്ഷണരീതി ജീവിതശൈലി എന്നിവയിൽ നിന്ന് ഉണ്ടാകാം. പലരും ഇതിനെ ഒരു രോഗാവസ്ഥയായി കണക്കാക്കാറില്ല. ദഹന സംവിധാനത്തിൽ ഉണ്ടാവുന്ന തകരാറുകൾ IBS (ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം) എന്ന അനാരോഗ്യകരമായ അവസ്ഥയിലേക്ക് നയിക്കും. മലബന്ധം അല്ലെങ്കില്‍ വയറിളക്കം എന്നീ  രണ്ട് പ്രശ്‌നങ്ങൾ  പതിവായി കാണുന്നുവെങ്കില്‍ അത് IBS ന്റെ സൂചനയാകാം.
  • പോഷണക്കുറവ്, അതിപോഷണം  - ശരീരത്തിന് വേണ്ട പോഷണം പച്ചിലകളിൽ നിന്ന് നേടുക. ശരിയായ വ്യായാമവും ജീവിത ശൈലിയും ഉണ്ടെങ്കിൽ മാത്രമേ ശരീരത്തിന് കഴിക്കുന്ന ഭക്ഷണത്തെ ആഗിരണം ചെയ്യാൻ സാധിക്കൂ.
  • താളം തെറ്റിയാൽ - മാനസിക സമ്മർദ്ദം ഒഴിവാക്കുക. അഷ്ടാംഗ യോഗയിൽ പറഞ്ഞിരിക്കുന്ന യമനിയമങ്ങൾ പാലിക്കുക. ഭക്ഷണക്രമം, ഭക്ഷണരീതി, ഉറക്കം, വ്യായാമം തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങളിലെ താളമില്ലായ്മയില്‍ നിന്നും രോഗം ഉണ്ടാകാം.

പ്രകൃതിയെ സ്നേഹിക്കുക, പരിപാലിക്കുക എങ്കിൽ പ്രകൃതി നമ്മളെയും പരിപാലിക്കും. പ്രകൃതിയോട് കളിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഒരു ഉദാഹരണ സഹിതം വ്യക്തമാക്കുകായാണ് ഈ വീഡിയോവിൽ

വയറസിനെ പറ്റി വളരെ തെറ്റായ ധാരണകളാണ് ഇന്ന് പ്രചരിക്കുന്നത്. എന്തിനാണ് വയറസ്സിനെ ഇത്ര മാത്രം ഭയാനമായി ചിത്രീകരിക്കുന്നത്? രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങൾ വേറെ ഉണ്ടാകാം എന്ന് മാത്രമേ പറയാൻ പറ്റൂ.

ഭൂമിയിലെ എല്ലാ സൂക്ഷ ജീവികൾക്കും ഒരു ധർമ്മമുണ്ട്. ജൈവ മാലിന്യങ്ങളെ സംസ്കരിച്ച് അവയെ മണ്ണിന്റെ ഭാഗമാക്കുക എന്ന ധർമ്മമാണ് അവയ്ക്കുള്ളത്. മനുഷ്യൻ എന്ന ജീവിയും പ്രകൃതി തന്നെയാണ്. പ്രകൃതിയിൽ നിന്നുണ്ടായി തിരിച്ച് മണ്ണിലേക്ക് തന്നെ മടങ്ങുന്നു.

പരസ്പരം ബന്ധപ്പെട്ടുള്ളതാണ് എല്ലാ ജീവികളുടെയും സൃഷ്ടി. ഭക്ഷ്യശൃംഖല (food chain) യിലെ ജീവികൾ, ആയുർവേദ മരുന്നു ചെടികൾ, ജൈവമാലിന്യങ്ങൾ ഭക്ഷിക്കുന്ന പക്ഷികൾ (കഴുകൻ, കാക്ക), ഭൂമിയിലെ മാലിന്യം വലിച്ചെടുക്കുന്ന സസ്യങ്ങൾ (ആവണക്ക്, കാഞ്ഞിരം), പാമ്പ് എന്നിവയെല്ലാം ആവാസ വ്യവസ്ഥയിലെ സന്തുലിതാവസ്ഥ ക്രമപ്പെടുത്തുന്നു. ജലജീവികൾ ആണ് ജലത്തിലെ ഓക്സിജൻ അളവ് നില നിർത്തുന്നത്. പാമ്പിന് ശബ്ദതാരാവലിയിൽ ഉള്ള പേര് വായു ഭക്ഷകൻ എന്നാണ്. മാസങ്ങളോളം ഭക്ഷണമില്ലാതെ ജീവിക്കുവാൻ കഴിയുന്ന പാമ്പ് മലിനമായ വായുവിനെ അകത്താക്കുകയും അന്തരീക്ഷത്തിലെ മലിന വായുവിന്റെ അളവ് കുറക്കുകയും ചെയ്യും.

പണ്ട് കാലത്തു കുട്ടനാടൻ കായലിലെ ജലം കോരിയെടുത്ത് കുടിക്കാൻ പാകം ശുദ്ധമായിരുന്നു. പക്ഷെ ഇന്ന് ആരും അത് കാൽ കഴുവുന്നതിനു പോലും ഉപയോഗിക്കാൻ മടിക്കുന്നു. അതിനു കാരണം ജലത്തിലെ രാസവളത്തിന്റെയും കീടനാശിനിയുടെയും ആധിക്യത്താൽ സൂക്ഷ്‌മ ജീവികൾ മുതൽ വലിയ മൽസ്യങ്ങൾ വരെ ഇല്ലാതായിപ്പോയതാണ്. കൊതുകുകളെ നിയന്ത്രിക്കുന്നതിൽ മത്സ്യങ്ങൾക്കും താവളകൾക്കും, ഓണത്തുമ്പിക്കും ഒരു നല്ല പങ്കുണ്ട്.

ഭൂമിക്ക് മുകളിലുള്ള അഴുക്കുകൾ പക്ഷികള്‍ തിന്ന് ഇല്ലാതാക്കുമ്പോള്‍ മണ്ണിനടിയിൽ കിടക്കുന്നത് വേരിലൂടെ മരങ്ങളും വലിച്ചെടുക്കും . കൂടുതൽ അഴുക്കുകൾ ഉള്ള സ്ഥലത്തു ഭാഷ്യയോഗ്യമായ ചെടികൾ വളരില്ല.

ശ്രീ. കേളത്ത് അരവിന്ദാക്ഷൻ മാരാർ

തൃശൂർ പൂരം ഇലഞ്ഞിത്തറ മേളം ലൈവ് കണ്ടവരെല്ലാം  80 വയസ്സിനടുത്ത് പ്രായമായ വാദ്യ കലാകാരനെ ശ്രദ്ധിച്ചു കാണും. 

പ്രായം 79  കഴിഞ്ഞെങ്കിലും ചെണ്ട തോളിൽ ഇട്ടാൽ പിന്നെ കേളത്താശാന് പ്രായം 18. ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പുഞ്ചപ്പാടത്തും തൃപ്പൂണിത്തുറയിലും മാത്രമല്ല, പൂഴിപടർന്ന‌് മുഖം മറയുന്ന പാലക്കാടൻ വേലകളിലും കേളത്തിനെ കാണാം. ചെല്ലുന്നത‌് മേളത്തിനാണെങ്കിലും പൂരക്കമ്മിറ്റിക്കാർ അരവിന്ദനെ കണ്ടാൽ പഞ്ചവാദ്യത്തിന‌് തിമില കൊട്ടാൻ പറയും. സന്ധ്യയായാൽ ഒരു തായമ്പകകൂടി കൊട്ടിക്കും. ഇതായിരുന്നു കേളത്ത‌് അരവിന്ദാക്ഷൻ എന്ന കറതീർന്ന മേളക്കാരന്റെ അടിത്തറ.

കഴിഞ്ഞ വർഷത്തെ പാറമേക്കാവ് ഇറക്കിയെഴുന്നള്ളിപ്പിന് പെരുവനം കുട്ടൻമാരാർക്കു ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ മേളം തിരമുറിയാതെ കുട്ടൻമാരാരുടെ ഇടം, വലം കൈകളായ കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശൻമാരാരും ആയിരുന്നു.

ശബരിമല ശ്രീധർമ്മശാസ്ത

പശ്ചിമ ഘട്ടത്തിലെ നിത്യഹരിത കന്യാവനങ്ങളെയും (Virgin Forest) കേരളത്തിലെ അനേകം സർപ്പക്കാവുകളെയും സംരക്ഷിച്ചിരുന്നത്  ഹൈന്ദവ വിശ്വാസങ്ങൾ മാത്രമായിരുന്നു. 1949 വരെ ശബരിമലയിലെ മലകളെയും വന്യമൃഗങ്ങളെയും സസ്യജൈവ സമ്പത്തും   തിരുവിതാംകൂർ മഹാരാജാക്കന്മാർ പവിത്രതയോടെ പരിരക്ഷിച്ചു. നഗ്‌ന പാദരായി കല്ലും മുള്ളും ചവിട്ടി  പരമ്പരാഗത കാനന പാതയിലൂടെ നടന്നായിരുന്നു പണ്ട് ശബരിമല യാത്ര. ഉള്‍വനങ്ങളിലെല്ലാം അയ്യപ്പ ശരണ മന്ത്രങ്ങൾ മാത്രം. 

https://keralafloods1194.blogspot.com

സ്വാമി വിമോചനാനന്ദ

നെയ്യാറ്റിൻകര മേടയിൽ വീട്ടിൽ കുഞ്ഞുകൃഷ്ണപിള്ളയുടെ മകൻ ഗോവിന്ദൻ നായർ തിരുവിതാംകൂർ സർക്കാർ സർവീസിൽ റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 1936ൽ ഇരുപത്തെട്ടാം വയസ്സിലാണ് ആദ്യമായി ശബരിമലയിൽ പോകുന്നത്. പക്ഷേ, ആ ദർശനം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. അയ്യപ്പസ്വാമിയുടെ ഒരു പഞ്ചലോഹവിഗ്രഹം വീട്ടിൽ സ്ഥാപിച്ച് അദ്ദേഹം നിത്യപൂജ നടത്തി. വർഷത്തിൽ മൂന്നുതവണയെങ്കിലും ശബരിമലയിലേക്കു പോകും. സന്നിധാനത്ത് വളരെനാൾ ഭജനം പാർക്കലും പതിവായി.

ക്രമേണ അദ്ദേഹം ലൗകികജീവിതത്തിൽ നിന്ന് അകന്നു. മുപ്പത്തിയേഴാം വയസ്സിൽ ഗോവിന്ദൻ നായർ സർക്കാർ ജോലി രാജിവച്ചു. ചവറയിൽ റേഷനിങ് ഡിപ്പോയുടെ ചുമതലയായിരുന്നു. സി.പി. രാമസ്വാമി അയ്യരാണ് അപ്പോൾ ദിവാൻ. അരിക്കു കടുത്ത ക്ഷാമം നേരിട്ട കാലഘട്ടത്തിൽ സിപിയുടെ ചില ആവശ്യങ്ങൾ ന്യായമല്ല എന്ന് ഗോവിന്ദൻ നായർക്കു തോന്നി. അങ്ങനെയായിരുന്നു രാജി.

1948ൽ ശബരിമലയിൽ സ്ഥിരമായി താമസിക്കുന്നതിനായി അദ്ദേഹം യാത്രയായി. അന്നു ഘോരവനമാണു ശബരിമല. മകരവിളക്കു കഴിഞ്ഞ് നടയടച്ചാൽ ആരും സന്നിധാനത്തു തങ്ങാറില്ല. ആലപ്പുഴ കളർകോട് സ്വദേശിയായ ഗോപാല മേനോൻ മകരവിളക്കു കഴിഞ്ഞും സന്നിധാനത്തു താമസിക്കുന്ന ഭക്തനായിരുന്നു. ഗോവിന്ദൻ നായരും മേനോനൊപ്പം സന്നിധാനത്തു തപശ്ചര്യ തുടങ്ങി. വന്യമൃഗങ്ങൾ അമ്പലത്തിനു സമീപം വരെ വരുമെന്നതിനാൽ ഏറുമാടം കെട്ടിയായിരുന്നു താമസം. അന്ന് അംബ്ളി കൃഷ്ണൻ നമ്പൂതിരിയാണ് ശബരിമല മേൽശാന്തി. 1949ൽ സന്നിധാനത്തുവച്ചു തന്നെ മേൽശാന്തിയിൽ നിന്നു കാഷായവസ്ത്രം സ്വീകരിച്ചു സന്യാസിയാകാൻ ഗോവിന്ദൻ നായർ തീരുമാനിച്ചു.  

ഇന്ന് പലര്‍ക്കും പലതരത്തിലാണ് വിശ്വാസങ്ങള്‍.  പ്രളയം പമ്പ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ പലരും പറഞ്ഞു, "അയ്യപ്പന് ഇഷ്ടപ്പെടാത്തത് പലതും നടക്കുന്നതിന്റെ തിരിച്ചടിയാണ്". പണ്ട് ശബരിമല ക്ഷേത്രത്തിന് തീ പിടിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി സി കേശവന്‍ പറഞ്ഞു, "നന്നായി അത്രയും അന്ധവിശ്വാസം കുറയും".  ശബരിമലയിൽ അഗ്നിബാധയുണ്ടാകുന്നത് 1950 ജൂലൈ മാസത്തിലാണ്–1125 മിഥുനത്തിൽ.

ഹിമാലയ പര്യടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ്, ശബരിമല തീപിടിച്ചു നശിച്ച വിവരം സ്വാമി അറിയുന്നത്. അന്ന് അദ്ദേഹം ഒരു പ്രതിജ്ഞയെടുത്തു,കേരളത്തിനു പുറത്തും അയ്യപ്പ ക്ഷേത്രങ്ങൾ സ്ഥാപിക്കും. ശബരിമലയിൽ ഇനിയും തീപിടിത്തമുണ്ടായാലും അയ്യപ്പക്ഷേത്രം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാവണം. അന്നു കേരളത്തിൽ മാത്രമേ അയ്യപ്പക്ഷേത്രങ്ങൾ ഉണ്ടായിരുന്നുള്ളൂ. അതിൽതന്നെ ശബരിമല ക്ഷേത്രമാണ് പ്രമുഖം.

ഉത്തരേന്ത്യൻ തീർഥാടനത്തിനിടയിൽ  കാശിയിൽ വച്ച് മലയാളിയായ അച്യുതാനന്ദ സ്വാമിയുമായും കണ്ടിരുന്നു. ഹിന്ദുക്കളുടെ പുണ്യനഗരിയായ കാശിയിൽ അയ്യപ്പന് ഒരു ക്ഷേത്രമുണ്ടാവണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. തമിഴ്നാട്ടുകാരായ ഏതാനും ഭക്തന്മാരുടെ സഹായത്തോടെ തില ഭണ്ഡേശ്വരം മഹാദേവക്ഷേത്രത്തോടു ചേർന്ന് ഒരു അയ്യപ്പക്ഷേത്രം പ്രതിഷ്ഠിച്ചു. 

ആ ക്ഷേത്രത്തിൽ രണ്ടു ശിലാഫലകങ്ങൾ കാണാം, ഒന്ന് മലയാളത്തിലും മറ്റൊന്ന് ഹിന്ദിയിലും :-  "ഓം ശരണമയ്യപ്പ, ഈ ക്ഷേത്രം ശ്രീ ശബരിമല സന്നിധാനത്തിലെ സ്വാമി വിമോചനാനന്ദജിയുടെയും മറ്റും പരിശ്രമത്താൽ ശ്രീ അയ്യപ്പ ഭക്തന്മാരുടെ സംഭാവനകൾ കൊണ്ട് നിർമിച്ച് 1127 മീനം 19ന് പ്രതിഷ്ഠിച്ചിട്ടുള്ളതാകുന്നു. വിഗ്രഹം തമിഴ്നാട്ടിലെ ഭക്തന്മാരുടെ സംഭാവനയാണ്".

1952 മാർച്ച് 31നാണ് പ്രതിഷ്ഠ നടന്നതെന്നു ഹിന്ദി ലിഖിതത്തിലും കാണുന്നു. 

കേരളത്തിനുപുറത്ത് ഏറ്റവും പുരാതനമായ ആദ്യത്തെ അയ്യപ്പക്ഷേത്രം കാശിയിലേതാണ്. ഹരിദ്വാറിലേത് രണ്ടാമത്തെ ക്ഷേത്രവും.  1955 മേയ് 23ന് മകയിരം നക്ഷത്രനാളിൽ ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നു. അങ്ങനെ പുണ്യനഗരങ്ങളായ കാശിയിലും ഹരിദ്വാറിലും അയ്യപ്പക്ഷേത്രങ്ങളായി.

ഗംഗാസ്നാനത്തിനായി ഹരിദ്വാറിലെത്തിയതായിരുന്നു അദ്ദേഹം. അവിടെവെച്ച് ഡെറാഡൂണ് സ്വദേശിയും എന്ജിനിയറുമായ ഹരപ്രസാദ് ശര്മയെ പരിചയപ്പെടാനിടയായി. ശർമയുടെ മകൻ സംസാരശേഷിയില്ലാതെ പലവിധ ചികിത്സകൾ നടത്തി വരുന്ന കാലത്താണ് അദ്ദേഹം സ്വാമി വിമോചനാനന്ദയെ യാദൃശ്ചികമായി പരിചയപ്പെടുന്നത്. മകനെ ഒരു തവണ ശബരിമലയിൽ കൊണ്ടു പോയി അയ്യപ്പനോടു രോഗ ശാന്തിക്കായി പ്രാർഥിക്കാൻ വിമോചനാനന്ദ ഉപദേശിച്ചു. ഇരുമുടിക്കെട്ടുമായി മല കയറുന്നതിനിടയിൽ ശർമയുടെ മകൻ ശരണം വിളികളുടെ അന്തരീക്ഷത്തിൽ ശരണം വിളിക്കുകയും സംസാരശേഷി വീണ്ടെടുക്കുകയും ചെയ്തു. എന്താണ് താൻ പകരം നൽകേണ്ടത് എന്ന് ശർമ ചിന്തിച്ചപ്പോൾ അയ്യപ്പന് ഒരു ക്ഷേത്രം പണിയാൻ സ്ഥലം നൽകി സഹായിച്ചാൽ മതി എന്നു സ്വാമി തന്നെയാണു നിർദേശിച്ചത്. അങ്ങനെയാണ് ഇന്നത്തെ അയ്യപ്പക്ഷേത്രം ഉയരുന്നത്.

http://gbabu-yathra.blogspot.com/2015

കാശിയിലേതിനെക്കാൾ വലിയൊരു ചടങ്ങായി ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്താൻ വിമോചനാനന്ദ ആഗ്രഹിച്ചു. ശബരിമലയിൽ മേൽ ശാന്തിമാരായിരുന്ന കൃഷ്ണൻ നമ്പൂതിരിയെയും ഈശ്വരൻ നമ്പൂതിരിയെയും ഈ ചടങ്ങിനായി ഹരിദ്വാറിലേക്കു കൊണ്ടുവന്നു.

മകന്റെ ഓർമകളിൽ - അച്ഛൻ തങ്ങളെയെല്ലാം ഉപേക്ഷിച്ച് സന്യാസിയായതിൽ വിഷമമുണ്ടായിരുന്നുവെന്നു മകൻ ജി. ഗോപകുമാർ ഇന്ന് ഓർമിക്കുന്നു. സാമ്പത്തിക പരാധീനതകൾ ഉണ്ടായിരുന്നില്ലെങ്കിലും നാലു കുട്ടികളെ വളർത്താൻ അമ്മ നന്നായി കഷ്ടപ്പെട്ടുവെന്നു ഗോപകുമാർ ഓർക്കുന്നു.  ഹരിദ്വാറിലെ ക്ഷേത്രം ഉദ്ഘാടനത്തിനു മകനെ ക്ഷണിച്ച് സ്വാമി വിമോചനാനന്ദ കത്തെഴുതി. അതിന് അൽപം രോഷാകുലനായാണു ഗോപകുമാർ മറുപടിയെഴുതിയത്. സ്വാമി വിമോചനാനന്ദ മറുപടിക്കത്തിൽ ഇങ്ങനെ പറഞ്ഞു :- "നിനക്ക് വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഞാൻ ചെയ്യുന്നത് എത്ര വലിയൊരു കാര്യമാണെന്ന് പിന്നീട് നിനക്കു മനസ്സിലാകും". 

അതു ശരിയായി വന്നുവെന്നു ഗോപകുമാർ പറയുന്നു. പിന്നീട് കേരള പൊലീസ് സർവീസിൽ ചേർന്ന ഗോപകുമാർ IPS ലഭിച്ച് 1997ലാണ് വിരമിച്ചത്. പിന്നീട് അച്ഛൻ പല സ്ഥലങ്ങളിലും അയ്യപ്പക്ഷേത്രങ്ങൾ സ്ഥാപിച്ചപ്പോൾ പഞ്ചലോഹ വിഗ്രഹങ്ങൾ കൊണ്ടു പോകാൻ പെർമിറ്റ് സംഘടിപ്പിച്ചത് ഗോപകുമാർ തന്നെ ആയിരുന്നു.

പിന്നീട് കാവേരി നദീ തീരത്ത്, ശ്രീരംഗപട്ടണത്ത്, 1959ൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അയ്യപ്പക്ഷേത്രം ആരംഭിച്ചു. തമിഴ്നാട്ടിൽ കാവേരീ തീരത്തു തന്നെ കറുപ്പത്തൂരിലായിരുന്നു അടുത്ത അയ്യപ്പക്ഷേത്രം നിർമിച്ചത്. അതിനു ശേഷം ആന്ധ്രപ്രദേശിലെ വിജയവാഡയിലും ഖമ്മം ജില്ലയിലും അയ്യപ്പക്ഷേത്രം പണിതു. 

1985ൽ ആന്ധ്രയിലെ കാക്കിനഡയിൽ ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പോയ സ്വാമി വിമോചനാനന്ദ ദേഹാസ്വാസ്ഥ്യം കാരണം അവിടെനിന്ന് ശ്രീരംഗപട്ടണത്തേക്കു മടങ്ങി. ശ്രീരംഗപട്ടണത്ത് അയ്യപ്പക്ഷേത്രത്തോടു ചേർന്ന് വിമോചനാനന്ദയുടെ ആശ്രമം ഉണ്ടായിരുന്നു. ഈ ആശ്രമത്തിൽ 1985 ഒക്ടോബർ 20ന് (1161 തുലാം 12) സ്വാമി വിമോചനാനന്ദ സമാധിയായി. അദ്ദേഹത്തെ സമാധിയിരുത്തിയതും അവിടെത്തന്നെ. കേരളം മറന്നു പോയ അദ്ദേഹത്തെ തെലുങ്ക് നാടുകളിലേയും, തമിഴ് നാടിലേയും വിദൂര ഗ്രാമങ്ങളില്‍ ഫോട്ടോ വച്ച്‌ പൂജിക്കുന്നുണ്ട്. സ്വാമി വിമോചനാനന്ദയുടെ പേരിൽ ശ്രീരംഗപട്ടണത്തും വിജയവാഡയിലും സ്മാരകങ്ങളുള്ളപ്പോൾ കേരളത്തിൽ ഒന്നുമില്ല.

https://www.manoramaonline.com/news/sunday/2017/04/08/swami-vivechanananda-swami-aiyappan.html

സ്വാമി വിമോചനാനന്ദയുടേതായി രണ്ടു പുസ്തകങ്ങളുണ്ട്– എവർ ബ്ലോസംസ്– സിലക്‌ഷൻസ് ഫ്രം ദ സേയിങ്സ് 1975ൽ പ്രസിദ്ധീകരിച്ചതാണിത്. മറ്റൊന്ന് തോട്ട്സ് ആൻഡ് റിഫ്ലക്‌ഷൻസ് രണ്ടും ഇപ്പോൾ ലഭ്യമല്ല. 

https://www.bestbookcentre.com/books/religious-and-spiritual/thoughts-reflections:10866

സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായാണ് ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി തന്ത്രിയെകൊണ്ട് അംഗീകരിപ്പിച്ചത്. ക്ഷേത്രത്തില്‍ അഗ്നിബാധയുണ്ടായ ശേഷം 1955 -ല്‍ പുന:പ്രതിഷ്‌ഠാ ദിവസം രാത്രിയിലാണ് ആദ്യമായ് ഹരിവരാസനം പാടി നടയടച്ചത്. അതിനുശേഷം ഇക്കാലം വരേയും ഹരിവരാസനം പാടിയാണു ക്ഷേത്രനടയടയ്ക്കുന്നത്. പക്ഷേ, ഇന്ന് നാം പ്രചുരപ്രചാരത്തിൽ കേൾക്കുന്ന വിധമായിരുന്നില്ല ആദ്യം ഹരിവരാസനം ആലപിച്ചിരുന്നത്.

വാസുദേവൻ നമ്പൂതിരി കോതമംഗലത്ത് ഇല്ലം

https://www.youtube.com/watch?v=6E3XQU2Ot48

സൂക്ഷ്മപ്രപഞ്ച ഭൂതലയം

പൃഥ്വി സ്വകാരണമായ ഗന്ധ തന്മാത്രയോടുകൂടി ജലത്തിലും
ജലം രസ തന്മാത്രയോടുകൂടി അഗ്നിയിലും
അഗ്നി രൂപ തന്മാത്രയോടുകൂടി വായുവിലും
ലയിക്കുന്നു


ഇരുമ്പ് ബലമുള്ളതാണെങ്കിലും തീയ് അതിനെ ഉരുക്കുന്നു.
തീ ശക്തിയുള്ളതാണെങ്കിലും വെള്ളം അതിനെ ശമിപ്പിക്കുന്നു.
വെള്ളം ശക്തിയുള്ളതെങ്കിലും കാറ്റ് അതിനെ കൊണ്ടുപോകുന്നു.
കാറ്റ്  ശക്തിയുള്ളതെങ്കിലും മനുഷ്യർ അതിനെ അതിജീവിക്കുന്നു
മനുഷ്യൻ ശക്തനെങ്കിലും ഭയം അവനെ തകർക്കുന്നു

പുരാണങ്ങൾ

പുരാണം എന്നാൽ പുര - അപി - നവം ഇതി പുരാണം (എപ്പോഴും പുതുമയോടെ ഇരിക്കുന്നത്) എന്നും, പുനഃ + നവ +. പ്രമാണം = പുരാണം, പുനഃ = വീണ്ടും ആവർത്തിക്കുക. നവ = പുതിയത്, പ്രമാണം = അറിവുകൾ, തെളിവുകൾ എന്നിങ്ങനെ പല വിധത്തിലുള്ള അന്തരാർത്ഥങ്ങൾ പുരാണത്തിനുണ്ട്.

മുൻ കൽപ്പത്തിലെ കാര്യങ്ങൾ വിവരിക്കുന്നതാണ് പുരാണമെന്നു മൽസ്യ പുരാണത്തിൽ പറയുന്നു. പുരാതനസ്യ കൽപസ്യ പുരാണാനി വിദുർബുധാ  (മൽസ്യ പുരാണം അദ്ധ്യായം 53)

സമഷ്ടിയിൽ കല്പം തോറും നടക്കുന്ന ആവർത്തനം വ്യഷ്ടിയിലെ മനുഷ്യനും മറ്റു  ജീവജാലങ്ങൾക്കും ദിനം തോറും ആവർത്തിക്കുന്നു. സൃഷ്ടി  ലോകാന്തരങ്ങളിൽ മാത്രമല്ല, എല്ലാ കല്പങ്ങളിലും ഒരുപോലത്തന്നെയാണെന്ന് ഋഗ്വേദം സൂചിപ്പിക്കുന്നു.

സൂര്യാചന്ദ്രമസൌ ധാതാ യഥാ പൂർവം കല്പയത് ദിവം ച പൃതിവീംചാന്തരീക്ഷ മഥോ സ്വഃ

സൂര്യൻ, ചന്ദ്രൻ, ആകാശം ഭൂമി, അന്തരീക്ഷം, അവയിലുള്ള സുഖങ്ങൾ, വിശിഷ്ടവസ്തുക്കൾ എന്നിവയെല്ലാം ധാതാവായ ഈശ്വരൻ മുൻ‌കല്പങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നതുപോലെ തന്നെയാണ് ഈ കല്പത്തിലും സൃഷ്ടിച്ചിട്ടുള്ളത്.

വ്യഷ്ടി, സമഷ്ടി നിർവചനം - പ്രപഞ്ചത്തിലെ വസ്തുക്കളിൽ ഓരോന്നായിട്ടുള്ളതിനെ വ്യഷ്ടിയെന്നും, സമൂഹത്തെ സമഷ്ടി എന്നും പറയുന്നു. എന്നു പറഞ്ഞാൽ  ഒരു വൃക്ഷത്തെ  വ്യഷ്ടി  എന്നും, ഒരു വനത്തിനെ  സമഷ്ടി എന്നും  പറയാം.  അതുപോലെ  ജഗത് സ്വരൂപത്തെ  സമഷ്ടി അജ്ഞാനം (മായ)  എന്നും,  ഇതിലുള്ള  ഓരോന്നിനേയും  വൃഷ്ടി അജ്ഞാനം  അല്ലെങ്കിൽ  അവിദ്യ  എന്നും  പറയാം.  സമഷ്ടിയിലെ സൂര്യനാണ് വ്യഷ്ടിയിലെ പ്രാണൻ. സമഷ്ടിയിലെ പ്രകൃതി പുരുഷ ( പരമാത്മാവ് ) തന്നെയാണ് വ്യഷ്ടിയിലെ ശിവ പാർവ്വതി സങ്കൽപം

പല തവണ ആവർത്തിച്ചു വായിച്ചെങ്കിൽ മാത്രമേ പുരാണം അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാവുകയുള്ളൂ. ശ്ലോകാർത്ഥം മാത്രം അറിഞ്ഞത് കൊണ്ട് കാര്യമില്ല. ഒരു കഥയിലൂടെ ഇത് വ്യക്തമാക്കിത്തരുന്ന വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്

അപാര പണ്ഡിതനും വേദ വിജ്ഞാനിയുമായ ഒരാൾ മഹാരാജാവിനെ മുഖം കാണിക്കാൻ വന്നു. എന്തെങ്കിലും പുരാണ വായന തരപ്പെടുത്തിയാൽ രാജാവ് വല്ലതും തന്നു തന്റെ ദാരിദ്ര്യത്തിന് ഒരു പരിഹാരമാവുമല്ലോ എന്നദ്ദേഹം കരുതി. വേദ പുരാണ സംസ്കൃത വിഷയങ്ങളിൽ താൻ ഒരു  പണ്ഡിതനാണെന്ന വിവരം അദ്ദേഹം രാജാവിനെ പറഞ്ഞു ധരിപ്പിച്ചു. അപ്പോൾ രാജാവ് പറഞ്ഞു, ഭാഗവതം ഒരു മുറ വായന നടത്തണം. വ്യാഖ്യാനം നല്ലപോലെ നോക്കിയതിനു ശേഷം വായന നടത്തിയാൽ  മതി. അതിനു വേണ്ട സമയവും സൗകര്യങ്ങളും ചെയ്തു കൊടുത്തു. 

പല തവണ വ്യാഖ്യാനം നോക്കി. എന്നിട്ടും രാജാവിന് തൃപ്തി വന്നില്ല. രാജാവ് പറഞ്ഞു, ഇനി ശരിക്കും ഒന്ന് കൂടി നോക്കിക്കോളൂ. വായിക്കുമ്പോൾ സംശയങ്ങൾ ഒന്നും വരരുത്.

രാജ കല്പന ആയതു കൊണ്ടും തന്റെ ദാരിദ്ര്യം കൊണ്ടും അദ്ദേഹം ഭാഗവതം മുഴുവനും പല തവണ വായിച്ചു തീർത്തു. ജ്ഞാനവും വിരക്തിയും കൈവന്നപ്പോൾ ഭക്തി ക്രമത്തില്‍ ആവിർഭവിച്ചു.  കുചേലന്റെ കഥ വായിച്ചു കഴിഞ്ഞപ്പോൾ പിന്നെ രാജാവിന്റെ അടുത്തു പോകണം എന്ന ആഗ്രഹം ഇല്ലാതായി. 

ഒരു ശ്ലോകം എഴുതി രാജാവിന് അയച്ചു. - ഈ അനന്ത ബ്രഹ്മാണ്ഡത്തിൽ, ഭൂമിയിലെ ഒരു ചെറിയ ഭാഗത്തു ഇതെന്റെ ആണ് എന്നും പറഞ്ഞു ഇരിക്കുന്ന ആ ഒരഭിമാനമുണ്ടല്ലോ, ഞാൻ രാജാവാണ്, ഭൂമിയുടെ അധിപനാണ്, എന്നുള്ള അഹങ്കാരം കൊണ്ടല്ലേ അങ്ങിങ്ങനെ എന്നെയിട്ടു ചുറ്റിച്ചത്, ഒന്നും കൂടി നോക്കൂ, ഒന്നും കൂടി നോക്കൂ എന്ന് പറഞ്ഞത്. ഞാൻ ഇനി ഇപ്പോൾ അങ്ങോട്ട് വരണമെന്ന് വിചാരിക്കണില്ല. കല്പക വൃക്ഷത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന ഒരാള് കാഞ്ഞിര മരത്തിന്റെ ചോട്ടിലേക്കു യാചനയ്ക്കു വരണം എന്ന് വിചാരിക്കണില്ല. 


മഹാഭാരത വിചാരം

മഹാഭാരതത്തിലെ പതിനേഴാമത്തെ പർവ്വമാണ് മഹാപ്രസ്ഥാനിക പർവ്വം. മൂന്നു അദ്ധ്യായങ്ങളുണ്ട്‌ ഉപപർവ്വങ്ങളില്ല.

ശ്രീകൃഷ്ണന്റെയും യാദവരുടെയും നാശത്തിനു ശേഷം ദ്വാരക സമുദ്രത്തിൽ മുങ്ങിപ്പോവുകയും തുടർന്ന് വ്യാസനിർദ്ദേശമനുസരിച്ച് പഞ്ചപാണ്ഡവരും ദ്രൗപദിയും പരീക്ഷിത്തിനെ അടുത്ത രാജാവായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ സംരക്ഷണത്തിനു വേണ്ടതെല്ലാം ചെയ്തിട്ട് രാജ്യം യുയുത്സുവിനെ ഏല്പ്പിച്ചു. അതിനുശേഷം മോക്ഷകാംക്ഷികളായി മരവുരിയുടുത്തു സന്ന്യാസവേഷധാരികളായി ഹിമാലയത്തിലേക്ക് യാത്രയാരംഭിക്കുന്നു. ഈ യാത്രയാണ് പ്രസ്ഥാനം. ഒരു നായ അവരെ അനുഗമിച്ചിരുന്നു. യാത്രാമദ്ധ്യേ ദ്രൗപതി തൊട്ടു ഭീമൻ വരെ ഓരോരുത്തരായി വീണു മരിക്കുന്നു. അവസാനം യുധിഷ്ഠിരനും നായും മാത്രം ശേഷിക്കുന്നു .

സ്വർഗ്ഗരാജാവായ ഇന്ദ്രൻ, യുധിഷ്ഠിരനെ സ്വർഗ്ഗത്തിലേക്ക് ആനയിക്കാനായി ഒരു രഥവുമായി കാത്തു നിന്നിരുന്നു. എന്നാൽ ആശ്രിതനായ നായയെ ഭൂമിയിൽ തനിച്ചു വിട്ടിട്ടു സ്വർഗ്ഗത്തിൽ പോകാൻ യുധിഷ്ഠിരൻ തയ്യാറായില്ല. ഒടുവിൽ നായ ധർമ്മദേവന്റെ രൂപത്തിൽ പ്രത്യക്ഷനാവുകയും, യുധിഷ്ഠിരനെ പരീക്ഷിക്കാൻ വന്നതാണെന്ന് പറയുകയും ചെയ്യുന്നു. തുടർന്ന് യുധിഷ്ഠിരനെ ഇന്ദ്രൻ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.

സ്വർഗ്ഗാരോഹണപർവ്വം

മഹാഭാരതത്തിലെ അവസാന  പർവ്വമാണിത്. അഞ്ച് അദ്ധ്യായങ്ങൾ ഉപപർവ്വങ്ങളില്ല. 

സ്വർഗ്ഗത്തിലെത്തിയ യുധിഷ്ഠിരൻ ആദ്യമായി കാണുന്നത് സിംഹാസനത്തിൽ ഇരിക്കുന്ന ദുര്യോധനനെയാണ്. ഇതുകണ്ട് അദ്ദേഹത്തിനു അതിശയവും കോപവും ഉണ്ടാകുന്നു. 

തുടർന്ന് നാരദൻ പറഞ്ഞു - ക്ഷത്രിയധർമ്മം മുറപോലെ അനുഷ്ട്ടിച്ചാണ് ദുര്യോധനൻ സ്വർഗ്ഗത്തിലെത്തിയത്. ഇവിടെ വൈരത്തിന് സ്ഥാനമില്ല. ഭൂമിയിലെ ദേഹം ഇനിയും ഉപേക്ഷിക്കാത്തത് കൊണ്ടാണ് മായയിൽ നിന്ന് മുക്തമാകാത്തത്. 

യുധിഷ്ഠിരൻ ഉടലോടെയാണ് സ്വർഗ്ഗത്തിലെത്തിയത്.

അതിനു ശേഷം യുധിഷ്ഠിരൻ ഒരു മായാനരകം കണ്ടു ഭയപ്പെടുന്നു. അതിനു കാരണമായി പറയുന്നത്, അദ്ദേഹം മുൻപൊരിക്കൽ അശ്വത്ഥാമാവ് മരിച്ചെന്നു ദ്രോണരോട് നുണ പറഞ്ഞതാണ്.

രാജാക്കന്മാരെല്ലാം നരകം കാണേണ്ടവരാണ്‌ - യുധിഷ്ഠിരന്റെ നരകദർശനത്തെക്കുറിച്ച്‌ വ്യാസൻ പറഞ്ഞ അഭിപ്രായമാണിത്‌. സ്വർഗവും നരകവും കർമഫലദായകങ്ങളാണ്‌. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്ന പോലെ നമ്മൾ നാമറിയാതെ ചെയ്യുന്ന പല തെറ്റുകളുടെ ഗുപ്തമായ (രഹസ്യമായ) ചിത്രം ആണ്‌ ചിത്രഗുപ്തന്റെ കണക്കു പുസ്തകത്തിൽ ഉള്ളത്. ധർമപരീക്ഷകളിലെല്ലാം നിസ്വാർഥനായി സത്യത്തെയാണ് ധർമപുത്രർ ഉപാസിച്ചത്.

ബ്രഹ്മം സത്യവും ജഗത് മിഥ്യയും (മായ) ആകുന്നു

അതിനു ശേഷം അദ്ദേഹം ആകാശഗംഗയിൽ സ്നാനം ചെയ്യുകയും, അദ്ദേഹത്തിൻറെ മാനുഷ ദേഹവും മാനുഷബുദ്ധിയും നഷ്ടമാവുകയും ചെയ്തു. അതോടെ ദുര്യോധനനോട് തോന്നിയ വൈരവും തീർന്നുപോയി.

തുടർന്ന് യുധിഷ്ഠിരൻ മഹത്തായ സ്വർഗ്ഗത്തിലേക്ക് യാത്രയായി. അവിടെ അദ്ദേഹം മരിച്ചുപോയ തന്റെ എല്ലാ ബന്ധുക്കളെയും കാണുന്നു. 

വിദുരർ 

കുരുക്ഷേത്ര യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് വിദുരർ ദുര്യോധനനുമായി പിണങ്ങി കൊട്ടാരത്തിൽ നിന്നിറങ്ങി തീർത്ഥാടനത്തിന് പുറപ്പെട്ടു. പിന്നീട് ഹിമാലയത്തിൽ മൈത്രേയ മുനിയുടെ അടുക്കൽ ചെന്നിരുന്ന് ഭഗവദ് കഥകളെല്ലാം കേട്ട്, യുദ്ധമെല്ലാം അവസാനിച്ചതിന് ശേഷമാണ് ഹസ്തിനപുരിയിൽ തിരിച്ചെത്തിയത്. 

ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും എങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കും എന്നെല്ലാം ചിന്തിച്ചാണ് അദ്ദേഹം അവിടെയെത്തിയത്. പക്ഷേ വളരെയധികം സന്തോഷത്തോടെ ഇരിക്കുന്ന ധൃതരാഷ്ട്രരെ ആണ് ആദ്ദേഹം ആദ്യം കണ്ടത്.   ധൃതരാഷ്ട്രരുടെ ഇപ്പോഴത്തെ അവസ്ഥയില്‍ വിദുരര്‍ വളരെ ദുഃഖിതനായിരുന്നു. ഈ ദുസ്ഥിതിയില്‍ നിന്നും അദ്ദേഹത്തെ എങനെയെങ്കിലും രക്ഷിക്കണമെന്ന് വിദുരര്‍ക്ക് തോന്നി.

വിദുരര്‍ ധൃതരാഷ്ട്രരോട് പറഞു: ഹേ രാജന്‍!, മരണസമയം അടുത്തു വരുന്നത് അങ്ങു  കാണുന്നില്ലേ?

സമയം കളയാതെ വേഗം എഴുന്നേല്‍ക്കുക. കാലശക്തിയെ  അതിജീവിക്കാന്‍ ഈ പ്രപഞ്ചത്തില്‍ ഒരു ശക്തിക്കും സാധ്യമല്ല. കാരണം ആ ഈശ്വരനാണ് കാലത്തിന്റെ രൂപത്തില്‍ സകലഭൂതങളോടും നിമിഷംതോറും അടുത്ത്കൊണ്ടിരിക്കുന്നത്. അവനുമുന്നില്‍ ഒരുവന് ഏറ്റവും പ്രീയപ്പെട്ട തന്റെ പ്രാണന്‍ പോലും അര്‍പ്പിക്കേണ്ടിവരുന്നു. പിന്നെയാണോ ഈ കാണുന്നതെല്ലാം.

അങ്ങിന്നു ജീവിക്കുന്നതുപോലെ മറ്റാരുടേയോ ഗൃഹത്തിലാണ്. പണ്ടേതന്നെ അങ്ങു അന്ധനാണ്. ഇപ്പോഴിതാ ചെവിയും കേള്‍ക്കാന്‍ കഴിയുന്നില്ല. ബുദ്ധിയും ഓര്‍മ്മയും നശിച്ചുകഴിഞിരിക്കുന്നു. ജഠരാഗ്നി കുറഞു.

അഹോ കഷ്ടം!... എത്ര കരുത്തുറ്റതാണീ ജന്തുക്കളുടെ ജീവിക്കാനുള്ള ആശ!... ഭീമസേനന്‍ തരുന്ന അപവര്‍ജ്ജിതമായ പിണ്ഡവും കഴിച്ചുകൊണ്ട്, ഗൃഹപാലനായ ഒരു നായയെപ്പോലെയാണ് അങ്ങിവിടെ കഴിയുന്നത്. പണ്ട് ശത്രുവായി കരുതിയിരുന്ന ആളുകളുടെ ഔദാര്യത്തിൽ  കിട്ടുന്ന അന്നവും ഭക്ഷിച്ചുകൊണ്ട് ഇങ്ങനെ  നാണം കെട്ട ഒരു ജീവിതം കൊണ്ട് എന്ത് പ്രയോജനം? ഒരിക്കലും മരിക്കാനാഗ്രഹിക്കാത്ത ഒരു കൃപണനെപ്പോലെ ജീവിക്കാന്‍ ശ്രമിച്ചാലും, ഈ ശരീരം ഒരു പഴംതുണിപോലെ ദ്രവിച്ച് ഒരു കാലത്ത് പൂര്‍ണ്ണമായും നശിച്ചുപോകും.

ആരാണോ സ്വാര്‍ത്ഥതയൊഴിഞ് വിരക്തനായി ഏതെങ്കിലും അവിജ്ഞാത സ്ഥലത്ത് പോയി ഈ ഭൗതികശരീരത്തെ ഉപയോഗശൂന്യമാകുമ്പോള്‍ ഉപേക്ഷിക്കുന്നത്, അവനാണ് ധീരന്‍. യാതൊരുവനാണോ സ്വവിചിന്തനം കൊണ്ടോ, പരപ്രേരണയാലോ, ജഗത്തിന്റെ മിഥ്യാത്വത്തെക്കുറിച്ച് ബോധവാനായി സകലതും തന്റെ ഉള്ളില് തന്നെയിരിക്കുന്ന ഭഗവാനില്‍ അര്‍പ്പിക്കുന്നത്, അവനാണ് ഉത്തമനായ മനുഷ്യന്‍. മനുഷ്യനിലെ നന്മകളെ ഇല്ലാതാക്കുന്ന ആ കലികാലം വരാറായി. അതുകൊണ്ട്, അല്ലയോ ജ്യേഷ്ഠാ!, ബന്ധുക്കളൊന്നുമറിയാതെ പെട്ടെന്ന് ഉത്തരദിശയിലേക്ക് പോയ്ക്കൊള്ളുക.

ഭാഗവതം 6.15

പുനർജ്ജന്മം

Click Here

No comments:

Post a Comment